2014 ജനുവരി 19, ഞായറാഴ്‌ച

"സിഗരറ്റിന്‍റെ കൂട്ടുകാരന്‍"

പാമ്പുപോലുള്ളൊരു നാട്ടു
വഴിയിലൂടെന്‍റെ ബാല്യ, കൗമാരം 
കടന്നുപോയീടവേ...
പാതയോരത്തെ മുറുക്കാന്‍ 
കടയില്‍ നിന്നൊരുചേട്ടന്‍ 
വലിച്ചു തള്ളുന്ന വെള്ളിയുരുള്‍പുക 
കണ്ടന്നു കുതുകിയായ് നിന്നതും 
പിന്നെ കാലം മാറ്റിയ കോലങ്ങള്‍ക്കുള്ളില്‍ 
ഞാനൊരു പൂര്‍ണ വലിയനായ്
നാലാള്‍ കൂടും നാട്ടു കവലകളില്‍
നിത്യ സന്ദര്‍ശകനായ്‌ പിന്നെ
കൂട്ടുകാര്‍ക്കൊപ്പം ഉത്സവപറമ്പുകളില്‍
കഞ്ചാവിന്‍ പുക ഊതിയൂതി
രസിച്ചും സപ്ത വര്‍ണ്ണങ്ങള്‍
ചാലിച്ച സ്വപ്‌നങ്ങള്‍ കണ്ടും
വീട്ടിലെത്തിയപ്പോള്‍ വെള്ളമടിച്ചു
മിണ്ടാതിരുന്ന അപ്പനെ പട്ടിയെന്നു
വിളിച്ചതുമപ്പന്‍ ചിരിച്ചു കൊണ്ടെന്‍റെ
ചെകിട്ടത്തടിച്ചതും, അപ്പന്‍റെ
കൈ വിരല്‍ കടിച്ചു മുറിച്ചതും
എന്നില്‍ കടന്നോരാ ഭുതത്താനാം
പുകയെ പുകക്കുവാന്‍
നാട്ടു വൈദ്യന്‍റെ നെയ്‌സേവയും
കഴിഞ്ഞഅമ്പലം തോറും ശയനപ്രദക്ഷിണം
തീര്‍ത്തലോപ്പതി സ്ടിക്കരുകള്‍ തോളില്‍
പതിപ്പിച്ചതും മിച്ചമിന്നു ബാക്കി
വച്ചോരെന്‍ ജരാനരകളും
ശുഷ്കിച്ച അസ്ഥിയും തിമിരം
ബാധിച്ച കണ്‍കളും പിന്നെ ഇണയെ
പ്രാപിക്കനാവാതെ കരഞ്ഞതും
അവള്‍ കൂട്ടുകാരനൊപ്പം
നാട് വിട്ടോടിയിട്ടും മീ ദുര്‍ഭൂതമെന്നെ
വിട്ടുപോയില്ലോരിക്കലും, ഈ
ഊര്‍ധ്വന്‍ വലിക്കുംമെന്‍
അന്ത്യ യാമത്തിലും,
ഒടുവില്‍ വലിച്ചു വലിച്ചെന്‍റെ
സിഗരറ്റിന്‍റെ തീ
അണയുന്ന രാത്രിയില്‍ നിങ്ങള്‍
വലിച്ചെറിയുമെന്നെയും
ആ പഴയ ശവ വണ്ടിയിലേക്ക്
പിന്നെ സെമിത്തേരിയില്‍
ഒരൊഴിഞ്ഞ മൂലയിലൊരു
ഉടഞ്ഞ പളുങ്കു പാത്രമായ്
കിടക്കുമ്പോളെന്‍റെ ആത്മാവ്
ഞാന്‍ പറത്തിവിട്ട പുകച്ചുരുളുകളില്‍
ഒരു വളയമായ് അലിഞ്ഞു
തീരുമ്പോള്‍ നിന്‍റെ ഗദ്ഗദം മുഴങ്ങും
ഹോ...ഇവനെന്തൊരു വലിയായിരുന്നു.

സസ്നേഹം
അജു ജോര്‍ജ് അടൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ