2014 ജനുവരി 19, ഞായറാഴ്‌ച

*** എന്‍റെ നാണയം***

എന്‍റെ,
ജീവിതത്തിന്‍റെ കണക്കു പുസ്തകം തുറന്നപ്പോള്‍...
ബാക്കിയുണ്ട് രണ്ടൊറ്റ രൂപാ നാണയം കീശയില്‍, 
അവ തമ്മിലിണ ചേര്‍ന്നും കളിച്ചും ചിരിച്ചും, 
കാലചക്രത്തിന്‍ ഗതിവിഗതികള്‍ വരക്കുന്നു. 

തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും ഹോ... 
അന്തമില്ലാത്തൊരുപാട് ചിന്തകള്‍, 
നിദ്രാവിഹീനമാം രാത്രികള്‍,
കനമാര്‍ന്ന കണ്ണിലെന്‍ മിഴിപൂക്കള്‍ കണ്ടപ്പോള്‍...
ആ രണ്ടൊറ്റ രൂപാ നാണയങ്ങള്‍...
നിസ്സഹായതയോടെ എന്നെ നോക്കി ചിരിച്ചു.

വലിച്ചെറിഞ്ഞു ഞാനതിലൊരു നാണയം,
ഇരുളിന്‍റെ, മുല്ലപ്പൂ മണമുള്ള മാറിലേക്ക്‌,
ആര്‍ത്തിയോടവളതില്‍ മുത്തമിട്ടപ്പോള്‍...
ഞാന്‍ കണ്ടു നാളെയുടെ കരിന്തിരി,
കത്തും പ്രതീക്ഷകള്‍.

എരിഞ്ഞയെന്‍ കാമാഗ്നിയിലലിഞ്ഞ,
ഭസ്മക്കുറിയുമായ് വിറക്കുമെന്‍ പാദുകം,
നീണ്ടുപോയ് ഏതോ വീഥിയില്‍ പിന്നെയും...
കണ്ടു, തുടിക്കുന്ന പ്രാണനില്‍ പിടയും,
അനാഥ ജന്മങ്ങളേറെ, പിന്നെ വലിച്ചെറിഞ്ഞു,
എന്‍റെ ബാക്കിയായ നാണയത്തുട്ടിനെയും.

ഒട്ടിയ വയറിന്‍റെ പിടിവലി തുട്ടിനായ് കണ്ടപ്പോള്‍...
അറിഞ്ഞു, ഈ തെരുവിന്‍ മുറവിളി,
നാണയത്തിലുണ്ടൊരു അശോക ചക്രം പക്ഷെ....
ഞാന്‍ തേടിയതാത്മാവിന്‍ വര്‍ണ്ണങ്ങള്‍,
ചാലിച്ച ചക്രമായിരുന്നു, പിന്നെന്തിനെനിക്കി...
ഒന്നിനും തികയാത്ത നാണയത്തുട്ടുകള്‍...?.

കാലിയായ പോക്കറ്റുമായ് ഇരുളിലേക്കുള്ള,
എന്‍റെ യാത്ര നിനക്ക്,അപഥ സഞ്ചാരമായിരുന്നു,
അതു നീ അറിയാത്ത ഒരു നഗ്നസത്യം ഈ,
നാടിന്‍റെ നിലക്കാത്ത രോദനമായിരുന്നു.

ഒന്നിനൊന്നോടു നാണയം ചേര്ത്തു നീ,
സൗധങ്ങള്‍ പണിതാര്‍ത്തു ചിരിച്ചപ്പോഴും,
ഞാന്‍ തെരുവിലേക്ക്....
വലിച്ചെറിഞ്ഞ നാണയത്തുട്ടുകള്‍,
നിന്‍റെ ഉറക്കം കെടുത്തുകയായിരുന്നു.

സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ