2014 ജനുവരി 19, ഞായറാഴ്‌ച

കവിത

മിനാരങ്ങളില്‍ നിന്നൊരു യാത്ര

ഉരുകിയുരുകി തീരുന്നയീ ജന്മത്തില്‍ ,
വറ്റിവരണ്ട നിന്‍റെ കണ്ണുകളില്‍നിന്നും 
ഒലിച്ചിറങ്ങുന്ന ജീവരക്തത്തില്‍ മുക്കി 
ആത്മാവുചാലിച്ച് നിരക്ഷരനായ എന്‍റെ 
തൂലികയാല്‍ എഴുതുമ്പോള്‍ ന്യയാസ്സനങ്ങള്‍ 
കണ്ണുതുറക്കണമെന്നില്ല , നിന്‍റെവിലാപം 
കേള്‍ക്കുവാന്‍ ബധിതലോകത്തിന്‍റെ 
കാതുകേള്‍ക്കണമെന്നില്ല, നിന്‍റെ പൊരിയുന്ന 
വയറിനു വിശപ്പടക്കാനും കഴിയണമെന്നില്ലങ്കിലും ,
തെരുവില്‍ പിടയുന്ന നിന്‍റെ പ്രാണനു
കൂട്ടായിരിക്കട്ടെ എന്‍റെയീ വൃത്തവും
ഇതിവൃത്തവുമില്ലാത്ത അക്ഷരകൂട്ടുകള്‍....!

ചരിത്രമുറങ്ങുന്ന നൈസ്സാമിന്‍റെ നഗരത്തിലെ ,
വിസ്മൃതിയിലായ ചെങ്കോലിന്‍റെയും
സിംഹാസ്സനങ്ങളുടെയും കഥപറയുന്ന
രഥചക്രങ്ങളുരുണ്ട നിണം മണക്കുന്ന
വീഥികളുടെ മദ്ധ്യത്തില്‍ തിളങ്ങിനില്‍ക്കുന്ന
നാലു മിനാരങ്ങളുടെ മുകളില്‍ നിന്നും ദൂരെ
ചാരുതയാര്‍ന്ന ഹൈ-ടെക് നഗരത്തിന്‍റെ
തുടിപ്പും ആഡംബരത്തിന്‍റെ പിടപ്പും കാണാം..!

ചരിത്രശേഷിപ്പുമായ് തലയുയര്‍ത്തി നില്‍ക്കുന്ന ,
താഴികക്കുടങ്ങള്‍ക്ക് കീഴെയൊഴുകുന്ന ജന:
മഹാ സമുദ്രത്തിനിടയില്‍ നഗരക്കാഴ്ചകള്‍
കണ്ടാസ്വദിക്കുന്ന സഞ്ചാരികളും പിന്നെ
അധികാരത്തിന്‍റെ അപ്പം പിച്ചിക്കീറാന്‍
വെമ്പുന്ന മാറിമാറി വരുന്ന ഭരണാധികാരികളും
അതിനുമപ്പുറം കണ്ണുകെട്ടിയതിനാല്‍ കാഴ്ച
മറക്കപ്പെട്ടയൊരു നീതിദേവതയുമുണ്ട്.....!

അതിനുo താഴെ ഭരണഘടനയില്‍ നിന്നും ,
പുറത്താക്കപ്പെട്ട നഗര മാലിന്യങ്ങളുണ്ടതില്‍
പിഞ്ചിനാറിയ അല്‍പ്പ വസ്ത്രത്തിനുള്ളിലായ്
നഗ്നതമറച്ചു പട്ടിണി കോലങ്ങലായ
കുഞ്ഞുങ്ങളെ ഒക്കത്തുവച്ചു ദൈന്യതയോടെ
കൈനീട്ടുന്ന അമ്മമാരുണ്ട്, അവളുടെ
നഗ്നത ആസ്വദിക്കുന്ന കപടസദാചാരമുണ്ട്,
ഇരുളിന്‍റെ മറവില്‍ കത്തിപ്പടരുന്ന
കാമാഗ്നിയില്‍ അനാഥമാക്കപ്പെട്ട
കുഞ്ഞു ബാല്യങ്ങളുണ്ട്‌, പണത്തിന്‍റെയും
കയ്യൂക്കിന്‍റെയും കാപട്യത്തിന്‍റെയും
മുഖമൂടി അണിഞ്ഞ ചെന്നായ്ക്കള്‍ പിച്ചിചീന്തിയ
പ്രീയ സോദരിമാരുടെ വിലാപവുമുണ്ട്....!

അങ്ങുദൂരെ ചേരിയിലെവിടെയോ കരിന്തിരി ,
കത്തുന്ന മണ്‍ചിരാതുകള്‍ക്ക് വെളിച്ചമേകാന്‍
പകലിന്‍റെപകയില്‍ കിതച്ചും ചുമച്ചും
നീങ്ങുന്നസൈക്കിള്‍ റിക്ഷകള്‍ ഉണ്ട്, പിന്നെ
ഉറ്റവരുമുടയവരും ഇല്ലാതെ അന്തിയുറങ്ങാന്‍
ഇടമില്ലാത്ത വൃദ്ധരും രോഗികളുമായ
വെറുക്കപെട്ടവരായ ഒരു സമൂഹമുണ്ട്‌,
അവരുടെ വിലാപങ്ങള്‍ക്ക് കൂട്ടായി
കറുത്തിരുണ്ട്‌ നുരയും പതയുമായി
മ്യുസി നദിയുമുണ്ടീ നഗരത്തില്‍....!

വിവിധ സംസ്ക്കാരങ്ങളില്‍ ജനിച്ചുവളര്‍ന്ന ,
എന്‍റെയും നിന്‍റെയും ഭാഷ വ്യത്യസ്തമെങ്കിലും
ഇവരുടെ ഹൃദയമെന്നോടു സംവദിക്കുന്നതും
ഇവരുടെ ആത്മാവെന്നോടു മൊഴിയുന്നതുo
എനിക്കെന്‍റെ കാതില്‍ കേള്‍ക്കാന്‍കഴിയുന്നു....!

കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ക്കു മുന്‍പില്‍ ,
നിന്നുകേഴുമ്പോള്‍ പുറംകാലുകൊണ്ട്‌ നീ
അനുദിനം ചവിട്ടി മെതിക്കപ്പെട്ടപ്പോള്‍
നിസ്സഹായനായ ഞാനും മുഖംതിരിച്ചു
നടന്നുപോയി ഒരക്ഷരമുരിയാടാതെ, പക്ഷെ
ഞാന്‍ പോയയിടത്തോക്കെ നീയെന്നെ പിന്തു-
ടര്‍ന്നു കൃഷ്ണദേവരായരുടെ നഗരിയിലും
ശിവാജിയുടെ മഹാസാമ്രാജ്യത്തിലും ഒടുവില്‍
ആയിരത്തൊന്നു രാവുകളുടെ കഥപറയുന്ന
അറേബ്യന്‍ മണലാരണ്യത്തിലും... അല്ല
നീയറിയാതെ ഞാന്‍ നിന്നെ
അവിടെയെല്ലാം പിന്തുടരുകയായിരുന്നു....!

വിധിയുടെ ബലിമൃഗമായി നിങ്ങളിനിയും ,
അലയാതിരിക്കാന്‍, കരുണവറ്റിയ ലോകത്ത്
ഇനിയും എരിഞ്ഞുതീരാതിരിക്കാന്‍, എന്‍റെയും
നിന്‍റെയും ആത്മാക്കളെ കൂട്ടിയുരുക്കി
ഞാന്‍ നിനക്കുതീര്‍ക്കുന്നയീ സമാധിയില്‍
വിശക്കുമ്പോള്‍ ഭക്ഷണവും ദാഹിക്കുമ്പോള്‍
ജീവജലവുമായി എന്‍റെ അക്ഷരങ്ങള്‍
നിനക്കു കൂട്ടായിരിക്കട്ടെ.... കുറഞ്ഞപക്ഷമീ
ലോകം എല്ലാവുരുടെതും ആണന്നുതിരിച്ചറിയ-
പ്പെടുന്നയൊരു നിമിഷം വരെയെങ്കിലും.....!

ശാപത്തിന്‍റെ കൊടുംകാറ്റിനിയും ആഞ്ഞുവീശട്ടെ ,
ന്യായാസ്സനങ്ങള്‍ ഇനിയും ഇളകി തെറിക്കട്ടെ...
അന്ത്യപ്രവാചകരും പുതിയ സുവിശേഷങ്ങളും
ഇനിയും ഉടലെടുക്കട്ടെ...എന്നിട്ടു പാവപ്പെട്ടവനും
പണക്കാരനുമില്ലാത്ത സവര്‍ണ്ണനും അവര്‍ണ്ണനും
ഇല്ലാത്ത മനുഷ്യസ്നേഹത്തിന്‍റെ പുതിയമതം
ഭൂവിലെങ്ങും സംജാതമാകട്ടെ......ശാന്തി........!



അജുജോര്‍ജ് മുണ്ടപ്പള്ളി.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ