2014 ജനുവരി 19, ഞായറാഴ്‌ച

**** എന്‍റെ ചങ്ങാതി***
ഓലപ്പള്ളിക്കൂടത്തില്‍ വച്ചെന്നെ പിന്നീന്നു,
തോണ്ടി വലിച്ചൊരു ചങ്ങാതി...
നാട്ടുവഴിക്കാഴ്ച്ചകള്‍ കണ്ടു നേരം കൊല്ലാന്‍,
എന്നും,കൂടെ നടന്നൊരു ചങ്ങാതി....
ആഞ്ഞിലിപ്ലാവിലെ ചക്കക്കു വേണ്ടിയെന്‍,
കൂട്ടു പിരിഞ്ഞു, മിണ്ടാതിരുന്ന ചങ്ങാതി...
ആറ്റു വള്ളക്കടവിലെന്നെ നീന്തു പഠിപ്പിച്ച,
അറിവിന്‍, ഗുരുവായിരുന്നൊരു ചങ്ങാതി...
നീറ്റിലെന്‍റെ പ്രാണന്‍ പിടഞ്ഞപ്പോള്‍ പ്രാണന്‍,
മറന്നെന്‍റെ പ്രാണന്‍ പിടിച്ചയെന്‍ ചങ്ങാതി...
ഉത്സവപിറ്റേന്ന് അമ്പല മുറ്റത്ത്‌ കുപ്പിവള,
തുണ്ടുകള്‍ക്കായി ഓടിക്കളിച്ചയെന്‍ ചങ്ങാതി...
കൌമാരം പൂത്തപ്പോള്‍ കാമിനിക്കായി,
തമ്മിലടിച്ചു, പിരിഞ്ഞയെന്‍ ചങ്ങാതി...
ജീവിതപ്പാതയില്‍ നട്ടം തിരിഞ്ഞപ്പോള്‍,
തമ്മില്‍ പിരിഞ്ഞയെന്‍ചങ്ങാതി...
മംഗല്യ വേളയില്‍ മറ്റാരും കാണാതെ,
മിഴിനീര്‍ തുടച്ചു മംഗളം നേര്‍ന്ന ചങ്ങാതി...
ഇന്നീ.., തിരിയിട്ട ചന്ദന മുട്ടിയില്‍ നീയോറ്റക്ക്,
കണ്ടിട്ടു, മിണ്ടാതിരിക്കുന്നുവോ ചങ്ങാതി?.
വേപഥു പൂണ്ടയെന്‍ ഹൃദയം നിനക്കായ്‌,
അന്ത്യത്തില്‍, അര്‍പ്പിചിടുന്നു ഈ ചങ്ങാതി.
ഇനിയുള്ളകാലമെന്‍ മനസ്സിന്‍റെ മഞ്ചലിലുറങ്ങും,
നിനക്കീ..., സതീര്‍ത്ഥ്യന്‍റെ സ്നേഹപ്രണാമം.

സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ